2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

മൊബൈല്‍ മോര്‍ച്ചറി-ഒരു ഫ്ലാഷ് ബാക്ക്

വര്‍ഷങ്ങള്‍ക്കു മുന്‍പ്, നേഴ്സുമാര്‍ അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ സ്ഥലത്തേക്ക് കോലേല്‍ ഭാണ്ടവും കെട്ടി യാത്ര പോകുന്നതിനും മുന്‍പ്, (  ദിനോസറുകളുടെ കാലത്തിനു ശേഷം ..?) ഞങ്ങളുടെ നാട്ടില്‍ നിന്നു ഇറ്റലി പറ്റിയ ഒരു വ്യക്തി ഉണ്ടായിരുന്നു.


അയാള്‍ എന്ജിനിയരോ ശാസ്ത്രജ്ഞനോ അല്ല, മെയില്‍ നെഴ്സോ , ഹസ്ബന്ടോ അല്ല..മറിച്ച് അദ്ദേഹം നല്ല ഹൃദയമുള്ള ഒരു തടിപ്പണികാരന്‍ ആയിരുന്നു.

ഒരു സായം സന്ധ്യയില്‍ പാറപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന കപ്പ പൂളും കടിച്ചു അങ്ങിനെ മലര്‍ന്നു കിടക്കുംപോളാണ് അദ്ദേഹത്തിന് യാത്ര പോകണം എന്ന വെളിപാട് ഉണ്ടാവുന്നത്. തന്റെ അയല്‍വക്കം കാരനും, കഥകളി ചെണ്ട വിദ്വാനുമായ ഒരു സുഹൃത്ത് യൂറോപ്യന്‍ പര്യടനത്തെ പറ്റി പറയുന്നത് അദ്ദേഹം കേട്ടിരുന്നു. എങ്ങിനെയും അവരുടെ കൂടെ യാത്ര പോണം, അയാള്‍ ചാടി എണീറ്റു.

അത്രയും നേരം അദ്ദേഹത്തിന്റെ കണ്ണില്‍ പെടാതെ വളരെ നൈസ് ആയി നിന്നു കപ്പ പൂള്‍ കടിച്ചു കൊണ്ടിരുന്ന ഒരു ലോക്കല്‍ പട്ടി നിലവിളിച്ചു കൊണ്ടു ഓടി, കോഴികള്‍ കൊക്കി കൊണ്ടു ഓടി പറന്നു , കാക്കകള്‍ ചിറകടിച്ചു പറന്നു.

അതെ, ഞങ്ങളുടെ താലൂക്കിലെ ആദ്യത്തെ യൂറോപ്യന്‍ സഞ്ചാരി അവിടെ പിറവി എടുത്തു.

വിചാരിച്ച പോലെ തന്നെ പീലിക്കുഞ്ഞു എന്ന യുവാവ് കഥകളി ടീം ഇല്‍ എങ്ങിനെയോ കയറി കൂടി. ഏതോ വാദ്യ വിദ്വാന്‍ എന്ന റോള്‍ ഇല്‍ ആയിരിക്കണം അയാള്‍ പോയത്.

ഒരു മാസത്തെ വിസയില്‍ ആണ് പോയതെങ്കിലും ടീം നൊപ്പം പീലിക്കുഞ്ഞു തിരിച്ചു എത്തിയില്ല. അപ്പോളാണ് നാട്ടുകാര്‍ ആ സത്യം അറിഞ്ഞത്. മിലാന്‍ വിമാനതാവളത്തില്‍ വച്ച് കൊടിനെറെര്‍ ടെ കണ്ണി കുത്തിയ ശേഷം പീലികുഞ്ഞു തിരക്കിലേക്ക് ഓടിമറഞ്ഞു എന്ന്.

ഇന്ത്യ ബഹിരാകാശത്തേക്ക് ഉപഗ്രഹം വിക്ഷേപിച്ച പോലെയായി അദ്ദേഹത്തിന്റെ വീട്ടുകാര്‍. പോയ വഴി പിന്നെ കണ്ടിട്ടില്ല.

പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം 'പീലിയാടോ പാമ്പെല' എന്ന ഇറ്റലി കാരന്‍ പീലികുഞ്ഞു നാട്ടില്‍ തിരിച്ചു എത്തി. പണക്കാരനായി, ഇറ്റലി പൌരനായി എത്തിയ അദ്ദേഹം പിന്നീട് നാട്ടില്‍ നിന്നു കുറെ ആള്‍ക്കാരെ ഇറ്റലി പറ്റിച്ചു.
അങ്ങിനെ ഒരു സുപ്രഭാതത്തില്‍  അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ഒരു ടെലെഗ്രം കിട്ടി. വിശുദ്ധ പീലി ദിവങ്ങതനായി. ബോഡി അയച്ചിട്ടുണ്ട്.

രാജകീയമായ പെട്ടിയില്‍ 555 ന്റെ പക്കെറ്റില്‍ ദിനേശ് ബീഡി കിടക്കുന്ന പോലെ അദ്ദേഹം നാട്ടിലത്തി. ഇത്രയും ദൂരം വരാന്‍ നിവര്‍ത്തി ഇല്ലാഞ്ഞത് കൊണ്ടു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ താന്താങ്ങളുടെ വീടിലേക്ക്‌ വേണ്ടിയ ഫോറിന്‍ സാധനങ്ങള്‍ പെട്ടിയില്‍ നിക്ഷേപിചിട്ടുണ്ടായിരുന്നു.

പീലിചെട്ടന്റെ കണ്ണേല്‍ വച്ചിരുന്ന കൂളിംഗ്‌ ഗ്ലാസില്‍ 'ഒതലത്തില്‍ വറീത് മാപ്പിളക്കു. മകള്‍ സൂസി അയക്കുന്നത് ' എന്ന് എഴുതിയിരുന്നു.

നെഞ്ചിനു മുകളില്‍ വച്ച കയ്യില്‍ അയല്‍വക്കോം കാരന്‍ ദേവസിക്ക് മകന്‍ അയച്ച 8 ബാറ്റെരി ടോര്‍ച്ചു അദ്ദേഹം വിടാതെ പിടിചിട്ടുണ്ട്ടയിരുന്നു.

വീട്ടിലത്തി, അത്യാവശ്യം കരച്ചില്‍ പരിപാടിക്ക് ശേഷം കുഴിയിലേക്ക് പോകാന്‍ വേണ്ടി അദ്ദേഹം പള്ളിയിലേക്ക് തിരിച്ചു. അപ്പോളാണ് ഒരു പ്രശ്നം, രാജകീയ പെട്ടി പള്ളിയിലെ കുഴിയില്‍ ഇറങ്ങത്ത്തില്ല.

ഓക്കേ, ഡോണ്ട് വര്റി എന്ന് പറഞ്ഞു കുഴിവെട്ടുകാരന്‍ പാപ്പിചേട്ടന്‍ തന്റെ ഐഡിയ പ്രകാരം പീലിചെട്ടനെ ഒരു സാദ പെട്ടിയിലേക്ക് മാറ്റി.

തടിയില്‍ തീര്‍ത്ത, അകത്തു പ്രത്യേകതരം ഫിനിഷിംഗ് ഉള്ള രാജകീയ പെട്ടിയിലേക്ക് ഏവരും സൂക്ഷിച്ചു നോക്കി നിന്നു.

( വായനക്കാരെ, നിങ്ങള്‍ കാണുന്ന ഈ പെട്ടിയാണ് കേരളത്തിലെ അല്ല ലോകത്തിലെ തന്നെ ആദ്യത്തെ മൊബൈല്‍ മോര്ച്ചരിയുടെ പ്രചോദനം , അതിന്റെ കണ്ടുപിടിത്തത്തെ പറ്റി അടുത്ത പോസ്റ്റ്‌.)

പെട്ടി കുഴിയിലേക്ക് ഇറക്കാന്‍ കയര്‍ അന്വേഷിച്ചു പോകുന്ന ആള്‍ക്കാരെ നോക്കികൊണ്ട്‌ ദൂരെ മാറി ഒരു മൂലയില്‍ ഇരുന്നു ബീഡി കത്തിച്ച പാപ്പിചേട്ടന്‍ പറഞ്ഞു..

' കയര്‍ ഒന്നും വേണ്ടടാ, പീലി ഊര്‍ന്നു ഇറങ്ങിക്കോളും, ഞങ്ങള് പണ്ട് തെങ്ങെ കേറിക്കൊണ്ടിരുന്നതാ..'

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

കപ്പകാലായിലെ പ്രാസംഗികന്‍

ഇടവക പള്ളിയുടെ പുനരുദ്ധാരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. റബ്ബര്‍ വില കുതിച്ചു നിന്നിരുന്ന ഒരു കാലമായതു കൊണ്ടു പിന്തിരിപ്പന്‍ മുട്ടനാടുകളും കുഞ്ഞാടുകളുടെ കൂടെ കൂടിയിട്ടുണ്ട്. കാശ് പിരിവിന്റെ കിക്ക് ഓഫ്‌ മീറ്റിംഗ് ഒരു സമ്മേളനം തന്നെ ആയി നടത്താന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ അന്ന് ഇടവകയില്‍ പെട്ട മാണിച്ചായന്‍ അവര്കളെ തിരുസഭയില്‍ ഒരു സുപ്രധാന പദവി ലഭിച്ചത്തിന്റെ പേരില്‍ ആദരിക്കാനും തീരുമാനിച്ചു.

ഈ പരിപാടിയില്‍ കൂടി അദ്ദേഹത്തിന്റെ പ്രീതിയും NRI മക്കളില്‍ നിന്നു ഒരു കനത്ത സംഭാവനയും പതച്ചെടുക്കുക ആണ് ഇടവക മാനേജിംഗ് കമ്മറ്റിയുടെ ഗൂഡോദ്ദേശം. അതിനായി ഒരുക്കങ്ങള്‍ എല്ലാം നടത്തി. സ്വാഗതം ആശംസിക്കാന്‍ യുവജനങ്ങളുടെ ഇടയിലെ സ്റ്റാര്‍ പ്രാസന്ഗികന്‍ ഷിബി പൂവാലന്‍ നിയോഗിതനായി.

അങ്ങിനെ മീറ്റിംഗ് ദിവസം വന്നെത്തി. സ്റെജില്‍ വികാരിയച്ചന്‍, മാണിച്ചായന്‍, പഞ്ചായത്ത് പ്രസിഡണ്ട്‌ , സഹകരണ ബാങ്ക് പ്രസിഡന്റ്‌ എന്നിവര്‍ ഉപവിഷ്ടരായിരിക്കുന്നു.

പെട്ടെന്നാണ് പള്ളിയിലേക്ക് ഒരു ഫോണ്‍ കാള്‍ വരുന്നത്. സ്വാഗത പ്രാസന്ഗികന്‍ ഷിബി പൂവാലനെ പോലീസ് പിടിച്ചു. സിജിമോന്‍ കപ്പക്കാലയുടെ ബുക്കും പേപ്പറും ഇല്ലാത്ത നര്‍മദ ആയിരുന്നു വില്ലന്‍. കമ്മറ്റികാര്‍ പകരം ആളെ തേടി ഓട്ടം തുടങ്ങി. അവസാനം ഓട്ടം സിജിമോന്റെ അടുത്ത് തന്നെ ചെന്നവസാനിച്ചു. കാരണം സിജിമോന്‍ പേടിച്ചു വിറചാനെങ്കിലും ചില യോഗങ്ങള്‍ക്ക് കൃതജ്ഞത പറഞ്ഞിട്ടുണ്ട്.

യുവ അച്ചായത്തിമാര്‍ ഉള്‍പ്പെടുന്ന സദസ്സ് ആണ്, ഇതുപോലൊരു സന്ദര്‍ഭം ഇനി കിട്ടില്ല മുതലായ കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ സിജിമോന്‍ പരിപാടി അങ്ങ് ഏറ്റു. പെട്ടന്ന് ചില വാക്യങ്ങള്‍ ഒക്കെ തട്ടികൂട്ടി. സ്റെജിലേക്ക് കേറി വരുന്ന സിജിമോനെ കണ്ടപ്പോള്‍ മാണിചായന്റെ മുഖത്തൊരു സന്തോഷ കുറവ്. അതിന്റെ കാരണം സിജിമോന്റെ വല്യപ്പച്ചന്‍ കപ്പക്കാലയില്‍ കുഞ്ഞൂഞ്ഞും മാണിചായനും തമ്മിലുള്ള ഒരു കശപിശ ആണ്. അതെ പറ്റി പിന്നീട് വിവരിക്കാം.

സിജിമോന്‍ സ്റെജിലേക്ക് കേറി പോഡിയത്തിന്റെ പിന്നില്‍ നില ഉറപ്പിച്ചു. ചങ്കിനകത്ത്‌ ഒരു ആദിവാസി ഗാനം മുഴങ്ങുന്നു, കാഴ്ച ചെറുതായിട്ട് മങ്ങിയോ എന്നൊരു സംശയം, ചെവി അടച്ചിരിക്കുന്നു. മൊത്തത്തില്‍ ഒരു DFX എഫ്ഫെക്റ്റ്‌.

വരുന്നത് വരെട്ടെ എന്ന് മനസ്സില്‍ വിചാരിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഓരോരുത്തര്‍ക്കും സ്വാഗതം കാച്ചി. ഓരോരുത്തര്‍ക്കും സ്വാഗതം പറയുമ്പോള്‍ സദസ്സില്‍ നിന്നു ഓരോ പെണ്‍കുട്ടികള്‍ റോസാ പൂക്കള്‍ സ്റെജിലുള്ള വ്യക്തികള്‍ക്ക് കൊണ്ടെ കൊടുക്കും. അങ്ങിനെ മാണിചായനുള്ള സ്വാഗതവും പറഞ്ഞു തീര്‍ന്നു, പുള്ളിക്കുള്ള റോസാ പൂവുമായി ഒലിച്ചു വരുന്ന മൂക്ക് സ്കാര്‍ഫ് കൊണ്ടു തൂത്തു സിജിമോന്റെ ഒരു കസിന്‍ വേദിയിലേക്ക് വരുന്നു.

സ്വാഗതം ഏറ്റു. വേദിയില്‍ ഇരിക്കുന്നവര്‍ എല്ലാവരും ഹാപ്പി. മാണിച്ചായന്‍ വെരി ഹാപ്പി.

എങ്കില്‍ പിന്നെ ഒരു കാച്ചൂടെ കാച്ചിയെക്കാം. എന്തായാലും വെല്ല്യപ്പനും ആയിട്ടുള്ള പെണക്കം കൊച്ചുമോന്‍ ആയിട്ട് അവസാനിപ്പിച്ചുകളയാം.

അവള്‍ മൂക്ക് തൂക്കുന്നതിനും റോസാ പൂവ് കൊടുക്കുന്നതിനും ഇടയില്‍ സിജിമോന്‍ മാണിച്ചായനെ പരമാവധി തേക്കാനുള്ള ഉദ്ദേശത്തോടെ ഒരു സെന്റെന്‍സ് ഉണ്ടാക്കാന്‍ ശ്രമിച്ചു.

മാണിച്ചായന്‍ പണ്ട് ഇന്‍ഡോ പാക്‌ യുദ്ധത്തില്‍ പങ്കെടുത്ത ആളാണ്‌. അത് വച്ച് ഒരു സെന്റെന്‍സ് ഉണ്ടാക്കി , കിടു എന്നാല്‍ കിക്കിടു.

ഇതാണ് സെന്റെന്‍സ്..

' കൊച്ചുകുട്ടികള്‍ക്ക് സ്നേഹമയനായ മാണി അപ്പച്ചനും, നമ്മള്‍ക്ക് ബഹുമാന്യനായ മാണി സാറും ആണെങ്കിലും, ഇന്‍ഡോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഒരു മഹാ പരാക്രമി കൂടി ആണ് അദ്ദേഹം. ഇടവകയുടെ സ്നേഹാദരവുകള്‍ അദ്ദേഹത്തെ അറിയിച്ചു കൊണ്ടു ഞാന്‍ എന്റെ കര്‍ത്തവ്യത്തില്‍ നിന്നു വിരമിക്കുന്നു.'

കൊള്ളാം, സിജിമോന് സ്വന്തം കഴിവില്‍ ഒരു ചെറിയ അഹങ്കാരം തോന്നി. റോസപൂവ് കൊണ്ടെ കൊടുത്തു, കയ്യടി അടങ്ങി. സിജിമോന്‍ ഇത് വരെ ഇല്ലാത്ത ആത്മവിശ്വാസത്തോടെ തന്റെ മാസ്റ്റര്‍ പീസ് അങ്ങ് കാച്ചി.


മൊത്തം പറയാന്‍ പറ്റിയില്ല, അതിനു മുന്‍പേ സദസ്സില്‍ നിന്നു ആര്‍ത്തു ചിരി മുഴങ്ങി, കൂട്ടത്തില്‍ കൂവലും. എന്താണ് സംഭവിച്ചതെന്ന് സിജിമോന് മനസ്സിലായില്ല.

സ്റെജിലേക്ക് നോക്കിയ സിജിമോന്‍ കണ്ടത്, മുഖം പൊത്തി ചിരിക്കുന്ന വികാരിഅച്ചനെയും, കടുവയുടെ മുഖഭാവത്തോടെ രോഷാകുലനായി തന്നെ നോക്കി വിറയ്ക്കുന്ന മാണിചായനെയും ആണ്. പഞ്ചായത്ത് പ്രസിഡണ്ട്‌ തോര്‍ത്ത്‌ കടിച്ചു ചിരി അമര്ത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ടു അത് ഒരു കലാഭവന്‍ മണി ചിരിയായി അടുത്തിരുന്ന മൈക്കിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ടു.

സദസ്സിലെ ബഹളം കാരണം തന്റെ കര്‍ത്തവ്യത്തില്‍ നിന്നു വിരമിക്കാന്‍ നിക്കാതെ സിജിമോന്‍ സ്ഥലം കാലിയാക്കി സ്റെജിന്റെ പിന്നിലെത്തി. അവിടെ ചിരിയുടെ പൂരം നടക്കുകയാണ്.

' നീ എന്ത് പോക്ക്രിതരമാ വിളിച്ചു പറഞ്ഞത്'.. ഒരു കമ്മിറ്റി കാരന്‍ ചോദിച്ചു.


അപ്പോളാണ് സിജിമോന്‍ അത് മനസ്സിലാക്കിയത്. ആവേശം കൂടി സിജിമോന്‍ പ്രസങ്ങിച്ചത് ഇപ്പ്രകാരം ആയിരുന്നു..



' കൊച്ചുകുട്ടികള്‍ക്ക് സ്നേഹമയനായ മാണി അപ്പച്ചനും, നമ്മള്‍ക്ക് ബഹുമാന്യനായ മാണി സാറും ആണെങ്കിലും, അദ്ദേഹം ഇന്‍ഡോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഒരു മഹാ പരമാക്രിയാണ് ...'


ഇടിവെട്ടിയപോലെ സിജിമോന്‍ നിന്നു...


അപ്പൊ വികാരി അച്ചന്റെ ശബ്ദം, 'മാണി സാറേ നിന്നെ..അത് ഒരു അബദ്ധം പറ്റിയതാ..'

' അച്ഛനൊന്നും പറയണ്ട.. കുഞ്ഞൂഞ്ഞിന്റെ കൊച്ചുമോനല്ലേ അവന്‍ , അവന്‍ മനപൂര്‍വം എന്നെ കളിയാക്കിയതാ.. നിങ്ങളെല്ലാം ഉണ്ട് അതിന്റെ കൂടെ...'

' മാണിസാറേ ..'

'പോണം ഹേ..'